150 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

post

*65 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1846 പേർ

കേരളത്തിൽ വെള്ളിയാഴ്ച 150 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് 23 പേർക്കും, ആലപ്പുഴയിൽ 21 പേർക്കും, കോട്ടയത്ത് 18 പേർക്കും, മലപ്പുറം, കൊല്ലം ജില്ലകളിലെ 16 പേർക്ക് വീതവും കണ്ണൂരിലെ 13 പേർക്കും, എറണാകുളത്ത് 9 പേർക്കും, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 7 പേർക്ക് വീതവും, വയനാട് 5 പേർക്കും, പത്തനംതിട്ടയിൽ 4 പേർക്കും, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ 2 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരിൽ രോഗം ബാധിച്ചവരിൽ 6 പേർ സി.ഐ.എസ്.എഫുകാരും 3 പേർ ആർമി ഡി.എസ്.സി. ക്യാന്റീൻ ജീവനക്കാരുമാണ്. രോഗം ബാധിച്ച സി.ഐ.എസ്.എഫുകാരിൽ 2 പേർ എയർപ്പോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.

രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തർ - 6, ഒമാൻ- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ് വിദേശത്ത് നിന്നും വന്നവരുടെ കണക്ക്. മഹാരാഷ്ട്ര - 15, ഡൽഹി- 11, തമിഴ്‌നാട്- 10, ഹരിയാന- 6, കർണാടക- 2, ഉത്തർപ്രദേശ്- 1, തെലുങ്കാന- 1, ജമ്മു കാശ്മീർ- 1, മധ്യപ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുടെ വിശദാംശം.

10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്ത് 5 പേർക്കും, കൊല്ലത്ത് 2 പേർക്കും, കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒരാൾക്കു വീതവും (സി.ഐ.എസ്.എഫ്. കാരൻ) സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

ചികിത്സയിലായിരുന്ന 65 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറത്തെ 18 പേരുടെയും (പാലക്കാട്-2, കോഴിക്കോട്-1), തൃശൂരിലെ 15 പേരുടെയും, കൊല്ലം, കോഴിക്കോട് ജില്ലകളിലെ 10 പേരുടെ വീതവും, ഇടുക്കിയിലെ 5 പേരുടെയും, കോട്ടയത്തെ 2 പേരുടെയും, കണ്ണൂരിൽ (കാസറഗോഡ്-1) ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്ലോൾ ചികിത്സയിലുള്ളത്. 2006 പേർ ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,63,944 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,61,547 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2397 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 312 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം 5859 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,09,456 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 4510 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 43,032 സാമ്പിളുകൾ ശേഖരിച്ചതിൽ 41,569 എണ്ണം നെഗറ്റീവ് ആയി.

പുതിയ രണ്ട് ഹോട്ട് സ്പോട്ടുകളുണ്ട്. എറണാകുളം ജില്ലയിലെ ആമ്പല്ലൂർ (കണ്ടൈൻമെന്റ് സോൺ വാർഡ് 2), ആലപ്പുഴ ജില്ലയിലെ പുന്നപ്ര സൗത്ത് (2) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

പാലക്കാട് ജില്ലയിലെ വല്ലപ്പുഴയെ (വാർഡ് 2) കണ്ടൈൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നിലവിൽ 114 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.