ഓൺലൈൻ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആർ.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം

post

ലോക്ഡൗൺ പശ്ചാത്തലത്തിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ) അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് ഓൺലൈൻ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ ചുവടുവയ്പ്പിൽ പങ്കാളിയാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അഭിപ്രായപ്പെട്ടു. ഓൺലൈൻ അധ്യയനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ വിതരണമെന്ന നിലയിൽ എല്ലാ വിദ്യാർഥികൾക്കും തുല്യാവസരത്തിന് ഇത് വഴിയൊരുക്കുമെന്നും വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വി.എസ്.എസ്.സി.) ഡയറക്ടർ എസ്. സോമനാഥ് പറഞ്ഞു.

ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രസിദ്ധീകരണമായ  സമകാലിക ജനപഥം മാസികയുടെ ജൂൺ ലക്കത്തിൽ ഏഴുതിയ ലേഖനങ്ങളിലാണ് ഇരുവരുടെയും വിലയിരുത്തൽ. ഐ.എസ്.ആർ.ഒയുടെ എഡ്യൂസാറ്റ് ഉപഗ്രഹത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും കേരളം അതു വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും കോവിഡാനന്തര കാലഘട്ടത്തിലെ സഹകരണസാദ്ധ്യതകളെ കുറിച്ചും ഇരുവരും വിശദീകരിക്കുന്നുണ്ട്.

അധ്യയന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച കേരളത്തിന്റെ തീരുമാനം തീർത്തും ഉചിതമാണെന്നു കെ. ശിവൻ അഭിപ്രായപ്പെട്ടു. വിദൂര ഗോത്രവർഗ ഗ്രാമങ്ങളിലെ കുട്ടികൾക്കു പോലും ഓൺലൈൻ പഠന സൗകര്യങ്ങൾ ഏർപ്പെടുത്തി ക്ലാസുകൾ ലഭ്യമാക്കാനുള്ള നടപടികൾ വലിയ വിജയമാകും. വിദൂര വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഐ.എസ്.ആർ.ഒ. വിക്ഷേപിച്ച എഡ്യൂസാറ്റിന് കോവിഡാനന്തര കാലഘട്ടത്തിൽ പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സ് ചാനലും ഐ.എസ്.ആർ.ഒയുമായി പരസ്പരപൂരിതമായ ബന്ധമാണുള്ളത്്. ഏറെ താത്പര്യത്തോടെയാണ് ചാനലിന്റെ പ്രവർത്തനങ്ങളെ ഐ.എസ്.ആർ.ഒ പിന്തുടരുന്നത്. വിദൂര ഗ്രാമീണ മേഖലയിലെ ജനങ്ങളെ സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുമായും ആശുപത്രികളുമായും ബന്ധിപ്പിക്കുന്ന ടെലി മെഡിസിൻ സംവിധാനങ്ങളും മറ്റു ജിയോപോർട്ടൽ ആപ്ലിക്കേഷനുകളും സജീവമായി പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിത്. പൗരൻമാർക്കു പ്രയോജനപ്പെടുംവിധം ഐ.എസ്.ആർ.ഒയുടെ വിഭവശേഷി കേരളം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുണ്ടെന്നും ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു.

കോവിഡിനെ നേരിടുന്നതിൽ കേരള സർക്കാരിന്റെ സമീപനം സ്തുത്യർഹമാണെന്നും രാജ്യത്താദ്യമായി കോവിഡ് ബാധ റിപ്പോർട്ടു ചെയ്ത കേരളം തുടക്കത്തിൽ തന്നെ അതിന്റെ അപകടസാധ്യത തിരിച്ചറിയുകയും ആരോഗ്യപ്രവർത്തകരുടെയും ജനങ്ങളുടെയും സജീവ പിന്തുണയോടെ തക്ക നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വി.എസ്.എസ്.സി ഡയറക്ടർ സോമനാഥ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ യഥാസമയം കർശനമായി നടപ്പാക്കാനും കേരളത്തിനായി.

എഡ്യൂസാറ്റ് എങ്ങനെ വിജയകരമായി ഉപയോഗിക്കാമെന്നു ഓൺലൈൻ ക്ലാസ്സുകളിലൂടെ കേരളം തെളിയിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനൽ മുഖ്യധാരയിൽനിന്നു പ്രവർത്തിക്കുന്നതു പ്രശംസനീയമാണ്. എഡ്യൂസാറ്റിലൂടെ ഐ.എസ്.ആർ.ഒ. മുന്നോട്ടുവച്ച ദീർഘവീക്ഷണം ഇപ്പോൾ നേട്ടംകൊയ്യുകയാണ്. മതിയായ അടിസ്ഥാന സൗകര്യമില്ലാതിരുന്ന 2.5 ലക്ഷത്തോളം വിദ്യാർഥികളെ കണ്ടെത്തി സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുന്നത് ചെറിയ കാര്യമല്ല. നേരിട്ടുള്ള ആശയ വിനിമയ ഉപഗ്രഹം പരമാവധി ഉപയോഗപ്പെടുത്താനുള്ള കേരളത്തിന്റെ സംരംഭം വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കും. കോവിഡാനന്തര കാലഘട്ടത്തിൽ ടെലിമെഡിസിൻ അടക്കമുള്ള രംഗങ്ങളിൽ സാധാരണക്കാർക്ക് ഉതകുന്ന തരത്തിൽ സഹകരണത്തിന്റെ വിശാലവീഥികൾ രൂപപ്പെടുത്താൻ വി.എസ്.എസ്.സിക്കും കേരള സർക്കാരിനും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.