കണ്ടെയ്ൻമെന്റ് സോണുകളുടെ ചുമതല പോലീസിന്: മുഖ്യമന്ത്രി

post

കണ്ടെയ്ൻമെന്റ് സോണുകളുടെ ചുമതല പോലീസിനെ ഏൽപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ടെയിൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് നടപടി കർശനമാക്കും. ക്വാറന്റീൻ ലംഘിച്ച് ചിലരെങ്കിലും പുറത്തിറങ്ങുന്നുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പർക്കവിലക്ക് ലംഘിക്കുക തുടങ്ങിയ സംഭവങ്ങളുമുണ്ടാവുന്നു. ഇത് രോഗവ്യാപനത്തോത് വർധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഇനി പോലീസ് നിയന്ത്രണമുണ്ടാവും. ക്വാറന്റീനിൽ കഴിയുന്നവർ അത് ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് ഇടപെടലുണ്ടാവും. പുറത്തിറങ്ങിയാൽ കടുത്ത നടപടിയുമുണ്ടാകും.

സമ്പർക്കവ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തിൽ കണ്ടെയിൻമെന്റ് സോൺ കണ്ടെത്തി മാർക്ക് ചെയ്യാൻ കളക്ടറെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെയും പോലീസ് സഹായിക്കും. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ കളക്ടർമാർക്ക് വേണ്ട സഹായം നൽകും. സമ്പർക്കവിലക്ക് ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവർ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ആളുകൾ നിശ്ചിത ശാരീരിക അകലം പാലിക്കുന്നു എന്നത് പൊലീസ് ഉറപ്പുവരുത്തും.

പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ കണ്ടെത്തുന്നതിനും അവരെ ആശുപത്രിയിലേക്കോ ക്വാറന്റീൻ സെന്ററിലേക്കോ മാറ്റുന്നതിനും പൊലീസ് നേരിട്ട് ഇടപെടും. കോൺടാക്ട് ട്രേസിങും പോലീസ് നടത്തും. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും എസ്‌ഐയുടെ നേതൃത്വത്തിൽ ഒരു ടീമിനെ നിയോഗിക്കും. പോസിറ്റീവായ ആളുകളുടെ സമ്പർക്കപ്പട്ടിക നിലവിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരാണ് തയ്യാറാക്കുന്നത്. ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച് ആ ചുമതല പൊലീസിന് നൽകുകയാണ്. 24 മണിക്കൂറിനകം പ്രൈമറി, സെക്കൻററി കോൺടാക്ടുകൾ തയ്യാറാക്കും.

കണ്ടെയിൻമെന്റ് സോണിലും പുറത്തും അകലം പാലിക്കൽ ഉൾപ്പെടെയുള്ള പ്രോട്ടോക്കോൾ നടപ്പാക്കുന്നത് കർശനമാക്കാൻ 24 മണിക്കൂറും പൊലീസ് ശ്രദ്ധ ഉണ്ടാകും. ആശുപത്രികൾ, പച്ചക്കറി മത്സ്യ മാർക്കറ്റ്, വിവാഹ വീടുകൾ, മരണവീടുകൾ, വൻകിട കച്ചവട സ്ഥാപനങ്ങൾ എന്നിവയിൽ പൊലീസ് പ്രത്യേക ശ്രദ്ധ പുലർത്തും. ജില്ലാ പൊലീസ് മേധാവിമാർക്ക് ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനുള്ള സംസ്ഥാനതല പൊലീസ് നോഡൽ ഓഫീസറായി എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെയെ നിശ്ചയിച്ചു.

പ്രൈമറി, സെക്കൻഡറി കോൺടാക്ടിലുള്ളവരുടെ വാസസ്ഥലങ്ങൾ കണ്ടെത്തി മാപ്പ് തയ്യാറാക്കും. ഇങ്ങനെയുള്ളവർ എവിടെയൊക്കെയാണോ ഉള്ളത് ആ പ്രദേശങ്ങളെ പ്രത്യേകം വേർതിരിച്ച് കണ്ടെയ്‌മെൻറ് സോണാക്കും. ഇപ്പോഴുള്ളതു പോലെ അത് വാർഡ് തലത്തിലാവില്ല. കണ്ടെയിൻമെൻറ് സോണുകളിലുള്ളവർക്ക് പുറത്തേക്കോ മറ്റുള്ളവർക്ക് അകത്തേക്കോ പോകാൻ അനുവാദമുണ്ടാകില്ല. അവിടങ്ങളിൽ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ സംവിധാനമുണ്ടാക്കും. കടകളിലൂടെ ഇങ്ങനെ വിതരണം ചെയ്യുന്ന രീതിയാണ് നടപ്പാക്കുക. അതിന് സാധ്യമാകുന്നില്ലെങ്കിൽ പൊലീസോ വളണ്ടിയർമാരോ സാധനങ്ങൾ വീട്ടിലെത്തിക്കും.

ജില്ലകളിലെ ഇൻസിഡൻറ് കമാൻഡർമാരിൽ ഒരാളായി ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തും. നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താൻ എല്ലാ ദിവസവും ജില്ലാ കളക്ടർമാരും ജില്ലാ പൊലീസ് മേധാവിമാരും ഡി.എം.ഒമാരും യോഗം ചേരും.

രോഗബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പൊലീസ് ആസ്ഥാനം ഏതാനും ദിവസത്തേയ്ക്ക് ഭാഗികമായി അടച്ചിട്ടുണ്ട്. ഇത് പൊലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. കൺട്രോൾ റൂം, വയർലെസ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ഉദ്യോഗസ്ഥരും വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നുണ്ട്. അണുനശീകരണ പ്രക്രിയ പൂർത്തിയായശേഷം പൊലീസ് ആസ്ഥാനം പൂർണ്ണതോതിൽ പ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഹ്രസ്വകാല സന്ദർശനത്തിനായി എത്തുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.