ആരോഗ്യസംവിധാനങ്ങൾ ശാക്തീകരിച്ച് ജനപങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിൻ ഫലപ്രദമാക്കും: മുഖ്യമന്ത്രി

post

ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണവും ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ കൂടുതൽ ഫലപ്രദമാക്കലുമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് ഫലപ്രദമായി നിയന്ത്രിച്ചതിനാൽ കേരളത്തിനുണ്ടായ ഗുണങ്ങൾ അനവധിയാണ്. നമ്മുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ നമുക്ക് അവസരം ലഭിച്ചു. ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ, ആവശ്യത്തിനു ലാബ് പരിശോധന സൗകര്യങ്ങൾ, കോവിഡ് കെയർ ആശുപത്രികൾ, പരിശോധന സൗകര്യങ്ങൾ, കൂടുതൽ ആരോഗ്യപ്രവർത്തകർ, കോവിഡ് ബ്രിഗേഡ് തുടങ്ങി രോഗാവസ്ഥ അതിന്റെ പരമാവധിയിലെത്തുമ്പോൾ തടയാൻ ആവശ്യമായ സൗകര്യങ്ങൾ കൃത്യമായി സജ്ജമാക്കാൻ സാധിച്ചു. ഇപ്പോഴുള്ളതിലും എട്ടു മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാനുതകുന്ന സൗകര്യങ്ങൾ നമ്മൾ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യ ഇപ്പോൾ ലോകത്തേറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. 75995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47,828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോളാണ് ഇന്ത്യയിലെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാവുക. മരണങ്ങൾ ഒരു ദിവസം ആയിരത്തിൽ കൂടുതൽ ഉണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.

ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതൽ രൂക്ഷമാകുന്നു. കർണാടകയിൽ കേസുകൾ മൂന്നു ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരണമടഞ്ഞത്. തമിഴ്നാടിൽ കേസുകൾ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേർ മരിക്കുകയും ചെയ്തു.

ഈ സംസ്ഥാനങ്ങൾ തൊട്ടടുത്തായിട്ടും, അവയേക്കാൾ വളരെ കൂടിയ തോതിൽ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിർത്താൻ കഴിഞ്ഞത് സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണ്.

അകലം പാലിക്കുന്നതിനും, കൈകൾ നിരന്തരം ശുചിയാക്കുന്നതിനും, മാസ്‌കുകൾ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാൻ ശ്രദ്ധിക്കണം. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം.

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിർത്തിയേ തീരൂവെന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ഇതുവരെ കാണിച്ച ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. കൈ കഴുകുമ്പോളും മാസ്‌ക് ധരിക്കുമ്പോളും ശാരീരിക അകലം പാലിക്കുമ്പോളും രക്ഷിക്കുന്നത് സ്വയം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനുകൾ കൂടിയാണ്. ആ പ്രതിബദ്ധത കൈ വെടിയരുത്.

അഭിമാനകരമായ സവിശേഷതകൾ നമ്മുടെ കോവിഡ് പ്രതിരോധത്തിനുണ്ട്. ഇവിടെ കോവിഡ് രോഗികൾക്കുള്ള ചികിത്സ തികച്ചും സൗജന്യമാണ്. കോവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകൾ, കിടക്കകൾ, വെൻറിലേറ്റർ, പ്ലാസ്മ തെറാപ്പി തുടങ്ങിയവ എല്ലാം സൗജന്യമായി നൽകുന്നു. സർക്കാർ അംഗീകൃത സ്വകാര്യ ലാബുകളിൽ കോവിഡ് 19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സർക്കാർ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാവൂ.

155 സിഎഫ്എൽടിസികളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 21,700 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽതന്നെ പകുതിയോളം കിടക്കകൾ ഒഴിവാണ്. ഇതുകൂടാതെ ഒന്നാം ഘട്ടത്തിൽ തന്നെ 148 സിഎഫ്എൽടിസികളും 20,104 കിടക്കകളും തയ്യാറാണ്. ആകെ 1076 സിഎഫ്എൽടിസികളിലായി 90,785 കിടക്കകളാണ് സജ്ജമാക്കിയത്. സിഎഫ്എൽടിസികളിലേക്ക് മാത്രമായി ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നിഷ്യൻമാർ, ഫാർമസിസ്റ്റ് മുതലായ 1843 പേരെ നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലമായതിനാൽ ഓണാഘോഷത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള പൂക്കച്ചവടക്കാരെയും ഓണക്കാലത്ത് കർശന നിബന്ധനകൾക്കു വിധേയമായി കച്ചവടത്തിന് അനുവദിക്കും.

പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്‌ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നിബന്ധനകളും പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കുകയും അത് കഴിഞ്ഞയുടനെ കൈകൾ വൃത്തിയാക്കുകയും വേണം. കച്ചവടക്കാർ ഇടകലർന്നു നിൽക്കരുത്. ശാരീരിക അകലം നിർബന്ധമായും പാലിക്കണം. കാഷ്ലെസ് സംവിധാനം ഉപയോഗപ്പെടുത്താൻ ശ്രമിക്കണം. പൂക്കളുമായി വരുന്നവർ ഇ-ജാഗ്രത രജിസ്ട്രേഷൻ അടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കണം. പൂക്കളം ഒരുക്കുന്നവർക്കും കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.