വ്യാഴാഴ്ച ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല, അഞ്ചു പേർക്ക് രോഗമുക്തി

post

* ഇനി ചികിത്സയിലുള്ളത് 25 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 474

* 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് വ്യാഴാഴ്ച ആർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്തിന് തുടർച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മെയ് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആർക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്തത്. അതേസമയം 5 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടേയും കാസർഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 25 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 16,383 പേർ വീടുകളിലും 310 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 131 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3035 സാമ്പിളുകൾ ശേഖരിച്ചതിൽ 2337 സാമ്പിളുകൾ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകൾ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.