കോവിഡ് : പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിജപ്പെടുത്തും - മുഖ്യമന്ത്രി

post

കോവിഡ് ഗുരുതരമായ സാഹചര്യത്തിൽ  വിവാഹം, മരണാനന്തരചടങ്ങുകൾ, മറ്റ് സാമൂഹ്യ ചടങ്ങുകൾ, രാഷ്ട്രീയ ചടങ്ങുകൾ തുടങ്ങി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം നിജപ്പെടുത്തി പുതിയ ഉത്തരവിറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച ചൊവ്വാഴ്ച നടന്ന സർവകക്ഷി യോഗം ചർച്ച ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക്ക്ഡൗൺ പരിഹാരമല്ലെന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. കോവിഡ് വ്യാപനം തടയാൻ ഒറ്റക്കെട്ടായി നീങ്ങാൻ യോഗം തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനും തീരുമാനിച്ചു. ഇനിയുള്ള ദിവസങ്ങളിൽ സ്ഥിതി സങ്കീർണമാവാനാണ് സാധ്യത. അണികളെ ജാഗ്രതപ്പെടുത്താൻ രാഷ്ട്രീയ നേതൃത്വം തയ്യാറാകണം. സമരങ്ങൾക്ക് നിയന്ത്രണം വേണ്ടിവരും. ആൾക്കൂട്ടം ഒഴിവാക്കണമെന്നും എല്ലാവരും സഹകരിക്കണമെന്നും അഭ്യർത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കമ്പോളങ്ങളിലും റീട്ടെയിൽ വ്യാപാരസ്ഥാപനങ്ങളിലും ഒന്നാം ഘട്ടത്തിലുണ്ടായിരുന്ന ജാഗ്രത ഇപ്പോഴില്ല. കോവിഡിന്റെ ഫലപ്രദമായ നിയന്ത്രണത്തിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രാദേശിക രാഷ്ട്രീയ കക്ഷി നേതാക്കളുടെ ഇടപെടലും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എം. വി. ഗോവിന്ദൻ മാസ്റ്റർ, ശൂരനാട് രാജശേഖരൻ, സത്യൻ മൊകേരി, പി. കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, സി. കെ. നാണു, ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്വ. വേണുഗോപാലൻ നായർ, അഡ്വ. ബലദേവ്, അനൂപ് ജേക്കബ്, ജോർജ് കുര്യൻ, പി. സി. ജോർജ്, ഷേക്ക് പി. ഹാരിസ്, എ. എ. അസീസ് എന്നിവർ പങ്കെടുത്തു.