ഗർഭിണികൾക്കും ചികിത്സയ്ക്കെത്തുന്നവർക്കും കേരളത്തിലേക്ക് നിബന്ധനകൾക്ക് വിധേയമായി പ്രവേശനാനുമതി നൽകും

post

ലോക്ക്ഡൗൺ കാലത്ത് അന്തർസംസ്ഥാന യാത്ര നടത്തുന്നതിന് നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകി ഉത്തരവായി.
ഗർഭിണികൾക്കും, ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവർക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന്, പ്രത്യേകിച്ച് കേരളീയർക്ക്, കേരളത്തിലേക്ക് എത്തുന്നതിന് മാനുഷിക പരിഗണനയും അത്യാവശ്യസാഹചര്യവും പരിഗണിച്ച് അനുമതി നൽകുക. ജില്ലാ കളക്ടർക്കാണ് അനുമതി നൽകാനുള്ള അധികാരം.ഗർഭിണികൾ ഇതു സംബന്ധിച്ച രജിസ്റ്റേഡ് ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ആരോഗ്യ സംബന്ധ വിവരങ്ങൾക്ക് പുറമേ, ഒപ്പം യാത്രചെയ്യുന്നവരുടെ വിവരങ്ങളും അപേക്ഷയിൽ വേണം. മൂന്നു പേരിൽ കൂടുതൽ വാഹനത്തിൽ ഉണ്ടാകാൻ പാടില്ല. ഗർഭിണിക്ക് ഒപ്പമുള്ള മൈനർ കുട്ടികളെയും യാത്രയ്ക്ക് അനുവദിക്കും. അപേക്ഷ ഇ മെയിലായോ വാട്ട്സാപ്പായോ യാത്ര ചെയ്ത് എത്തിച്ചേരേണ്ട സ്ഥലത്തെ കളക്ടർക്ക് ലഭ്യമാക്കണം. അർഹരെങ്കിൽ കളക്ടർ യാത്രാ തീയതിയും സമയം രേഖപ്പെടുത്തി പാസ് അനുവദിക്കും. ഈ പാസും താമസിക്കുന്ന ജില്ലയിലെ കളക്ടറുടെ ക്ലിയറൻസും സഹിതം എത്തിയാൽ അതിർത്തിയിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് സംസ്ഥാനത്തിലേക്ക് പ്രവേശനം അനുവദിക്കും. അതിർത്തിയിലെ പരിശോധനയ്ക്ക് അനുസരിച്ച് നിർദേശിക്കുന്ന ക്വാറൻൈററിന് ഇവർ വിധേയമാകണം.ചികിത്സയ്ക്കായി എത്തുന്നവർ വിവരങ്ങൾ കാണിച്ച് എത്തേണ്ട ജില്ലയിലെ കളക്ടർക്ക് അപേക്ഷിക്കണം. ത്വരിത പരിശോധന നടത്തി കളക്്ടർക്ക് അനുമതി നൽകാം. ഈ അനുമതിയോടെ വ്യക്തി താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട അധികാരിയിൽനിന്ന് യാത്രാ പാസ് വാങ്ങണം. ഈ രണ്ടുരേഖകളും പരിശോധിച്ചായിരിക്കും സംസ്ഥാനത്തേക്ക് പ്രവേശനാനുമതി നൽകുക. രോഗി ഉൾപ്പെടെ മൂന്നു പേർക്കാകും വാഹനത്തിൽ അനുമതി ഉണ്ടാകുക.ബന്ധുവിന്റെ മരണമറിഞ്ഞെത്തുന്നവരും, അതീവ ഗുതുതരാവസ്ഥയിലുള്ള ബന്ധുവിനെ കാണാനെത്തുന്നവരും താമസിക്കുന്ന സംസ്ഥാനത്തിലെ ബന്ധപ്പെട്ട അധികാരിയിൽനിന്നുള്ള വാഹനപാസ് നേടിയിരിക്കണം. കൂടാതെ കാണാനെത്തുന്ന രോഗി, മരിച്ച ബന്ധു എന്നിവർ സംബന്ധിച്ച വിശദാംശങ്ങളുള്ള സത്യവാങ്്മൂലവും യാത്രചെയ്യുന്നയാൾ കൈയിൽ കരുതണം. അതിർത്തിയിൽ പോലീസ് ഈ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തും.  എല്ലാ ജില്ലകളിലും പാസ് സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ഡെപ്യൂട്ടി കളക്ടറെ കളക്ടർമാർ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.