ഇന്ന് 7 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

post

ഇനി ചികിത്സയിലുള്ളത് 27 പേർ

സംസ്ഥാനത്ത് ഏഴു പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കാസർഗോഡ് ജില്ലയിലുള്ള നാലു പേർക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡ് ജില്ലയിലെ നാലു പേർ മഹാരാഷ്ട്രയിൽ നിന്നും പാലക്കാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും മലപ്പുറം ജില്ലയിലുള്ളയാൾ കുവൈറ്റിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം തിങ്കളാഴ്ച നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 27 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഞായറാഴ്ച വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതിൽ 650 പേർ വീട്ടിലും 641 പേർ കോവിഡ് കെയർ സെന്ററിലും 16 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭിണികളാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 27,986 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 27,545 പേർ വീടുകളിലും 441 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3842 സാമ്പിളുകൾ ശേഖരിച്ചതിൽ 3791 സാമ്പിളുകൾ നെഗറ്റീവ് ആയി.

വയനാട് ജില്ലയിലെ നെൻമേനിയെ ഹോട്ട് സ്പോട്ടിൽ ഉൾപ്പെടുത്തി.  നിലവിൽ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.