അഞ്ചുപേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ആർക്കും രോഗമുക്തിയില്ല

post

നിലവിൽ ചികിത്സയിലുള്ളത് 32 പേർ

കേരളത്തിൽ ചൊവ്വാഴ്ച അഞ്ച് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്തുള്ള മൂന്നു പേർക്കും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ വിദേശത്ത് നിന്നും ഒരാൾ ചെന്നൈയിൽ നിന്നും വന്നതാണ്. 95 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 489 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇതിൽ 23 പേർക്കും വൈറസ് ബാധിച്ചത് കേരളത്തിന് പുറത്തു നിന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആകെ 31616 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 31143 പേർ വീടുകളിലും 473 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 38547 വ്യക്തികളുടെ (ഓഗ്മെൻറഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 37727 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

ഇത് കൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 3914 സാമ്പിളുകൾ ശേഖരിച്ചതിൽ 3894 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.