തുടർച്ചയായി കോവിഡ് പോസിറ്റീവായ 81 കാരന് രോഗമുക്തി

post

* രോഗമുക്തനാകുന്നത് 42 ദിവസങ്ങൾക്ക് ശേഷം

കോവിഡ് പരിശോധനാഫലം തുടർച്ചയായി പോസിറ്റീവായതിനെത്തുടർന്ന് 42 ദിവസമായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81കാരൻ കോവിഡ് രോഗമുക്തി നേടി. ചികിത്സാ കാലയളവിൽ 16 തവണയാണ് അദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആർ ലാബിൽ നിന്നും തുടർച്ചയായി രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവായതിന് ശേഷമാണ് അദ്ദേഹത്തെ ഇന്ന് ഡിസ്ചാർജ്ജ് ചെയ്തത്. 60 വയസിന് മുകളിൽ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുമ്പോൾ ഗുരുതരാവസ്ഥയിലായ 81 വയസുകാരനെ കോവിഡിൽ നിന്നും ചികിത്സിച്ച് ഭേദമാക്കിയ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുൾപ്പെടെയുള്ള എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്സിജൻ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു കോവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞു. ഒരേ സമയം കോവിഡ് ഉൾപ്പടെ ഒന്നിലേറെ ഗുരുതര അസുഖങ്ങളുള്ള അദ്ദേഹത്തെ ദിവസങ്ങളോളം ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക കോവിഡ് ഐ.സി.യുവിൽ ചികിത്സിച്ചു.

ഇതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരത്തേ ചികിത്സ തേടിയ എല്ലാ കോവിഡ് രോഗികളും ആശുപത്രി വിട്ടു. നിലവിൽ മൂന്നാംഘട്ടത്തിൽ അസുഖം ബാധിച്ച് കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി മാത്രമാണ് ചികിത്സയിലുള്ളത്. 38 കോവിഡ് പോസിറ്റീവ് രോഗികളെയാണ് ഇതിനോടകം ചികിത്സിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രോഗമുക്തമാക്കിയത്. ഇതിൽ 9 ഗർഭിണികളും രണ്ട് വയസിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്. കേരളത്തിലാദ്യമായി കോവിഡ് രോഗമുക്തി നേടിയശേഷം പ്രസവിച്ചതും രണ്ട് വയസിന് താഴെയുള്ള കുട്ടി രോഗമുക്തമാവുന്നതും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.

ചികിത്സ തേടിയവരിൽ, കോവിഡ് ബാധയോടൊപ്പം ഗുരുതരമായ മറ്റ് അസുഖങ്ങൾ ബാധിച്ചും ചികിത്സ ആവശ്യമുള്ളവരുമുണ്ടായിരുന്നു. ഇതിൽ, സ്ട്രോക്കും ഹൃദയസംബന്ധമായ അസുഖവുമുള്ളവരും പ്രായത്തിന്റെ പ്രശ്നങ്ങൾ അലട്ടിയവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടിയവരും ഉണ്ടായിരുന്നു.