67 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 10 പേർ രോഗമുക്തി നേടി

post

*ചികിത്സയിലുള്ളത് 415 പേർ; ഒൻപതു പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 6 പേർക്കും എറണാകുളം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവുമാണ് രോഗം സ്ഥിരകരിച്ചത്. ഇതിൽ 27 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-16, മാലി ദ്വീപ്-9, കുവൈറ്റ്-1, ഖത്തർ-1) 33 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-15, തമിഴ്‌നാട്-9, ഗുജറാത്ത്-5, കർണാടക-2, ഡൽഹി-1, പോണ്ടിച്ചേരി-1) വന്നതാണ്. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലുള്ള 4 പേർക്കും പാലക്കാട് ജില്ലയിൽ നിന്നുള്ള 2 പേർക്കും കോട്ടയം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

മഹാരാഷ്ട്രയിൽ നിന്നുവന്ന 72ഉം തമിഴ്‌നാട്ടിൽ നിന്നുള്ള 71ഉം കർണാടകയിൽ നിന്നുള്ള 35 ഉം പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. വിദേശത്ത് നിന്നെത്തിയ 133 പേർക്ക് രോഗബാധയുണ്ടായി. ഇതിൽ 72 പേർ യു. എ. ഇയിൽ നിന്നും 25 പേർ കുവൈറ്റിൽ നിന്നുമുള്ളവരാണ്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം (ഒരാൾ പാലക്കാട് സ്വദേശി), മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നും 2 പേരുടെ വീതവും, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് (മലപ്പുറം സ്വദേശി), ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. കോവിഡ്-19 രോഗം സ്ഥിരികരിച്ച് കോഴിക്കോട് ജില്ലയിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിനി കഴിഞ്ഞദിവസം നിര്യാതയായി.

ഇതോടെ 415 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 542 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 8721 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 86,574 പേരും റെയിൽവേ വഴി 5363 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,02,279 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,336 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,03,528 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 808 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 186 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1393 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 56,704 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 54,836 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 8599 സാമ്പിളുകൾ ശേഖരിച്ചതിൽ 8174 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഒൻപതു പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂർ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കാസർഗോഡ് ജില്ലയിലെ വോർക്കാടി, മീഞ്ച, മംഗൽപാടി, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാർക്കാട് മുൻസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. നിലവിൽ ആകെ 68 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.