കേരളത്തിൽ 62 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; ഒരു മരണം കൂടി

post

* 10 പേർ രോഗമുക്തി നേടി; 22 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ 62 പേർക്ക് കൂടി വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 6 പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 3 പേർക്കും കൊല്ലം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 33 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-13, കുവൈറ്റ്-9, സൗദി അറേബ്യ-7, ഖത്തർ-3, ഒമാൻ-1) 23 പേർ മറ്റ് സംസ്ഥാനങ്ങളിൽ (തമിഴ്നാട്-10, മഹാരാഷ്ട്ര-10, കർണാടക-1, ഡൽഹി-1, പഞ്ചാബ്-1) നിന്നും വന്നതാണ്. ഇത് കൂടാതെ രണ്ട് എയർ ഇന്ത്യ ജീവനകാർക്കും രോഗബാധയുണ്ട്.

രണ്ടു തടവുകാരും (തിരുവനന്തപുരം) ഒരു ആരോഗ്യ പ്രവർത്തകനും (പാലക്കാട്) രോഗം സ്ഥിരീകരിച്ചവരിലുണ്ട്. എറണാകുളം ജില്ലയിലെ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് കോട്ടയം ജില്ലയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി ജോഷി വെള്ളിയാഴ്ച നിര്യാതനായി.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും കണ്ണൂർ ജില്ലയിൽ നിന്നുള്ള 3 പേരുടെയും (2 കോഴിക്കോട് സ്വദേശി), മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 577 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 565 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 15,926 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 94,812 പേരും റെയിൽവേ വഴി 8932 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,21,291 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,24,167 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,23,087 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1080 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ 62,746 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 60,448 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 11,468 സാമ്പിളുകൾ ശേഖരിച്ചതിൽ 10,635 സാമ്പിളുകൾ നെഗറ്റീവ് ആയി.

22 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ, പുളിമാത്ത്, കാരോട്, മുദാക്കൽ, വാമനപുരം, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, നാദാപുരം, കുന്നുമ്മേൽ, കുറ്റ്യാടി, വളയം, വടകര മുൻസിപ്പാലിറ്റി, കണ്ണൂർ കണ്ണപുരം, മുണ്ടേരി, മുഴപ്പിലങ്ങാട്, കാസർഗോഡ് ജില്ലയിലെ കുമ്പള, പാലക്കാട് ജില്ലയിലെ കൊപ്പം, ഒറ്റപ്പാലം, വാണിയംകുളം, ആനക്കര, അലനല്ലൂർ, കോട്ടോപ്പാടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. മൂന്ന് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 101 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.