86 പേർക്ക് കൂടി കോവിഡ്; 19 പേർക്ക് രോഗമുക്തി

post

*ചികിത്സയിലുള്ളത് 774 പേർ; പുതിയ ഒരു ഹോട്ട് സ്‌പോട്ട്

കേരളത്തിൽ ചൊവ്വാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 7 പേർക്കും (ഒരാൾ മരിച്ചു) കോട്ടയം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും എറണാകുളം ജില്ലയിൽ നിന്നുള്ള 3 പേർക്കും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 46 പേർ വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തർ-1, ഒമാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കർണാടക-5, ഡൽഹി-3, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്. 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേർക്കും മലപ്പുറം ജില്ലയിലെ 4 പേർക്കും കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.

ഇതിൽ ഗുരുതര ശ്വാസകോശ രോഗബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ച നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വർഗീസിന് (77) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 2 പേരുടെയും പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 774 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 627 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 25,832 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,06,218 പേരും റെയിൽവേ വഴി 10,318 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,43,989 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,010 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,45,670 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1340 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 200 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2421 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 71,068 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 67,249 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 15,101 സാമ്പിളുകൾ ശേഖരിച്ചതിൽ 13,908 സാമ്പിളുകൾ നെഗറ്റീവ് ആയി.

പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. മലപ്പുറം ജില്ലയിലെ ആനക്കയമാണ് പുതിയ ഹോട്ട് സ്‌പോട്ട്. നിലവിൽ ആകെ 122 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.