അഞ്ചാം ക്ലാസുകാരന്‍ തങ്കപാണ്ടി പറയുന്നു 'ഓണ്‍ലൈന്‍ ക്ലാസ് അടിപൊളിയാണ്'

post

അഞ്ചാം ക്ലാസ്സുകാരന്‍ തങ്കപാണ്ടിക്ക് സ്‌കൂളിലെ ക്ലാസ്സിനേക്കാള്‍ ഇഷ്ടമായത് ഓണ്‍ലൈന്‍ ക്ലാസ്സാണ്.  സ്‌കൂളില്‍ പോകാനുള്ള മടി കൊണ്ടല്ല,  ടിവിയിലെ ക്ലാസ്സില്‍  കുറേ വീഡിയോകളും ചിത്രങ്ങളും കാണാമെന്നത് തന്നെയാണ് കാരണം. ചിത്രങ്ങളിലൂടെ എല്ലാം പെട്ടെന്ന് മനസ്സിലാകുന്നുണ്ടെന്ന് ഏഴാം ക്ലാസുകാരിയായ ചേച്ചി നാഗമ്മയും അഭിപ്രായപ്പെടുന്നു. എന്നാല്‍, നാഗമ്മയ്ക്ക് സ്‌കൂളിലെ  ക്ലാസ് തന്നെയാണ് പ്രിയം. സ്‌കൂളിലാകുമ്പോള്‍ മനസിലാകാത്ത കാര്യങ്ങള്‍ ടീച്ചറോട് അപ്പോള്‍ തന്നെ ചോദിക്കാമെന്നും നാഗമ്മ പറയുന്നു. കുട്ടികള്‍ക്കായി ആരംഭിച്ച ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ഭാഗമാകാനാണ് അമ്മ സാറാമേരിയുടെയും  നാഗമ്മയുടെയും കൂടെ തങ്കപാണ്ടി ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ എത്തിയത്.  

രണ്ട് മണിക്ക് ആരംഭിക്കുന്ന ക്ലാസ്സിനായി മണിക്കൂറുകള്‍ക്ക് മുമ്പേ തന്നെ എത്തിച്ചേര്‍ന്ന തങ്കപാണ്ടിയും നാഗമ്മയും സ്‌കൂള്‍ തുറന്ന ആദ്യ ദിവസത്തെ ആവേശത്തോടെ തന്നെയാണ് തന്റെ ക്ലാസ്സിനായി കാത്തിരുന്നതും. പ്രിയപ്പെട്ട ടീച്ചര്‍മാരും കൂട്ടുകാരും ഒന്നും കൂടെയില്ലെങ്കിലും ചേച്ചിയോടൊപ്പം ക്ലാസ്സില്‍ ഇരിക്കാനായതിന്റെ ഉത്സാഹത്തിലായിരുന്നു തങ്കപാണ്ടി. ആദ്യ ദിവസം തന്നെ സസ്യലോകത്തെക്കുറിച്ച് വ്യത്യസ്തമായൊരു ക്ലാസ്സ് ലഭിച്ചതിന്റെ  സന്തോഷവും  ഇവര്‍ക്കുണ്ട്. പഠനത്തില്‍ മിടുക്കരായ ഇരുവര്‍ക്കും വീട്ടില്‍ ഓണ്‍ലൈന്‍ സംവിധാനമില്ലാത്തതിനാല്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസിലെ  ടെലിവിഷനാണ് ആശ്രയമായത്.

പടന്നപ്പാലത്ത് താമസിക്കുന്ന കൂലിപ്പണിക്കാരായ സാറമേരിയുടെയും നാഗേന്ദ്രന്റെയും മക്കളാണ് നാഗമ്മയും,  തങ്കപ്പാണ്ടിയും. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ 28 വര്‍ഷമായി കണ്ണൂരില്‍ താമസമാക്കിയിട്ട്. ദേവത്താര്‍കണ്ടി യുപി സ്‌കൂളില്‍ പഠിക്കുന്ന ഈ മിടുക്കര്‍ക്ക് വീട്ടില്‍ ടെലിവിഷന്‍ സൗകര്യമുണ്ടെങ്കിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭിക്കുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഇല്ല. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ലൈബ്രറി കൗണ്‍സിലില്‍ ഇവര്‍ക്ക് സൗകര്യമൊരുക്കിയത്.

ഓണ്‍ലൈന്‍ ക്ലാസ്സിനായി ലൈബ്രറി കൗണ്‍സിലില്‍ എത്തിച്ചേരുക എന്നത് എളുപ്പമായിരുന്നില്ല. യാത്ര ചിലവിനായുള്ള പണം കടം വാങ്ങുകയായിരുന്നു. എട്ടാം തരത്തില്‍ പഠിക്കുന്ന ചേച്ചി സുര്‍ളിയമ്മാളിനും നാലാം തരത്തില്‍ പഠിക്കുന്ന അനുജന്‍ ശിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും യാത്രാചെലവ് തടസ്സമായി. അതിനാല്‍ തന്നെ ഇനി തുടര്‍ന്നുള്ള ക്ലാസുകളില്‍ എത്തിച്ചേരാന്‍ സാധിക്കുമോ എന്നുള്ളത്  അറിയില്ലെന്നും സാറാമേരി  പറഞ്ഞു. കൂലിപ്പണിക്കാരായ ഇവര്‍ക്ക്  ലോക് ഡൗണ്‍ കാരണം  മാസങ്ങളായി ജോലിക്ക് പോകാന്‍ സാധിച്ചിട്ടില്ല. വീട്ടില്‍ തന്നെ പഠിക്കാനുള്ള  സൗകര്യം  കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിക്കുകയാണ് ഇവര്‍. പഠിക്കാന്‍ മിടുക്കരായ തന്റെ മക്കളുടെ പഠനം മുടങ്ങാതിരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഈ മാതാപിതാക്കള്‍.