കേരളത്തിൽ 65 പേർക്ക് കോവിഡ്-19

post

* ചികിത്സയിലുള്ളത് 1238 പേർ; 57 പേർ രോഗമുക്തി നേടി

കേരളത്തിൽ ബുധനാഴ്ച 65 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 22, കുവൈറ്റ്- 4, ഒമാൻ - 3, നൈജീരിയ- 2, റഷ്യ - 2, സൗദി അറേബ്യ- 1) 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്നാട്-9, ഡൽഹി - 3, കർണാടക - 1, അരുണാചൽ പ്രദേശ് - 1, ഗുജറാത്ത് - 1, ഉത്തർപ്രദേശ് -1) വന്നതാണ്. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

ജൂൺ 7ന് തൃശൂർ ജില്ലയിൽ മരണമടഞ്ഞ കുമാരന് (87) സാമ്പിൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 17 പേർ മരണമടഞ്ഞു.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 1238 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച്  ചികിത്സയിലുള്ളത്. 905 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,08,748 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1844 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 98,304 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 93,475 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 24,508 സാമ്പിളുകൾ ശേഖരിച്ചതിൽ 22,950 എണ്ണം നെഗറ്റീവ് ആയി. 6,364 റിപ്പീറ്റ് സാമ്പിൾ ഉൾപ്പെടെ ആകെ 1,31,006 സാമ്പിളുകളാണ് പരിശോധിച്ചത്.

പുതിയതായി അഞ്ച് ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസർഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. നിലവിൽ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.