കേരളത്തിൽ വെള്ളിയാഴ്ച 78 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 32 പേർക്ക് രോഗമുക്തി

post

*ചികിത്സയിലുള്ളത് 1303 പേർ; 9 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ വെള്ളിയാഴ്ച 78 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 14 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കൊല്ലം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം, കണ്ണൂർ (ഒരാൾ മരണമടഞ്ഞു) ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 36 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ.- 17, കുവൈറ്റ്- 12, സൗദി അറേബ്യ- 4, ഒമാൻ- 2, മാലിദ്വീപ്- 1) 31 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 16, ഡൽഹി- 7, തമിഴ്‌നാട്- 3, കർണാടക- 2, ആന്ധ്രാപ്രദേശ്- 1, ജാർഖണ്ഡ്- 1, ജമ്മുകാശ്മീർ- 1) വന്നതാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 7 പേർക്കും മലപ്പുറം ജില്ലയിലെ 3 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതിൽ കണ്ണൂർ ജില്ലയിൽ നിര്യാതനായ ഉസ്മാൻ കുട്ടിക്ക് (71) കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചതും ഉൾപെടുന്നു. ജൂൺ 9ന് മുംബൈയിൽ നിന്നും ട്രെയിൻ മാർഗമാണ് അദ്ദേഹം എത്തിയത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന് ഗുരുതര ശ്വാസകോശ രോഗവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 19 പേരാണ് മരിച്ചത്.

അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 6 പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂർ ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, കോഴിക്കോട്, കണ്ണൂർ (ഒരു കാസർഗോഡ് സ്വദേശി) ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, തിരുവനന്തപുരം, കോട്ടയം, കാസറഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 999 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,25,417 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1985 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 242 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5001 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,06,850 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3392 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 28,356 സാമ്പിളുകൾ ശേഖരിച്ചതിൽ 26,143 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,40,457 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതുതായി 9 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ, തൃശൂർ ജില്ലയിലെ വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ, ചാവക്കാട് മുൻസിപ്പാലിറ്റി, തൃശൂർ കോർപറേഷൻ, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പൈവളികെ, പീലിക്കോട്, എറണാകുളം ജില്ലയിലെ കൊച്ചിൻ കോർപറേഷൻ, വയനാട് ജില്ലയിലെ മീനങ്ങാടി, തവിഞ്ഞാൽ, പനമരം, മുട്ടിൽ, കൊല്ലം ജില്ലയിലെ നീണ്ടകര, കൊല്ലം കോർപറേഷൻ, കോഴിക്കോട് ജില്ലയിലെ തൂണേരി, പുറമേരി, മാവൂർ, ഒളവണ്ണ എന്നിവയേയാണ് ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 128 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.