ഞായറാഴ്ച 54 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 56 പേർക്ക് രോഗമുക്തി

post

*ചികിത്സയിലുള്ളത് 1340 പേർ; 6 പുതിയ ഹോട്ട് സ്പോട്ടുകൾ

കേരളത്തിൽ ഞായറാഴ്ച 54 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേർക്കും, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നുള്ള 2 പേർക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളിൽ നിന്നുള്ള ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 23 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (യു.എ.ഇ- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈറ്റ്- 2) 25 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര- 13, തമിഴ്നാട്- 9, കർണാടക- 1, ഡൽഹി- 1, ഹരിയാന-1) വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിലെ 2 പേർക്കും മലപ്പുറം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂർ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 56 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 27 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം, ആലപ്പുഴ (ഒരു തിരുവനന്തപുരം സ്വദേശി), എറണാകുളം (ഒരു തൃശൂർ സ്വദേശി, ഒരു കോഴിക്കോട് സ്വദേശി) ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, വയനാട് കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1340 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,101 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,42,767 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,40,744 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2023 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4848 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,12,962 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 2851 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 30,785 സാമ്പിളുകൾ ശേഖരിച്ചതിൽ 28,935 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,49,1164 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

പുതുതായി 6 ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ കുമളി, കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂർ ജില്ലയിലെ മുഴക്കുന്ന്, പേരാവൂർ എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

ഞായറാഴ്ച ഒരു പ്രദേശത്തേയാണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. കാസർഗോഡ് ജില്ലയിലെ വോർക്കാടി ആണ് ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 122 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.