കേരളത്തിൽ ഹ്രസ്വസന്ദർശനത്തിനെത്തുന്നവർക്കുള്ള പ്രോട്ടോക്കോളും ആരോഗ്യ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു

post

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഹ്രസ്വസന്ദർശനങ്ങൾക്കായി കേരളത്തിലെത്തുന്നവർക്കുള്ള ആരോഗ്യ നിർദ്ദേശങ്ങളും പ്രോട്ടോക്കോളും സർക്കാർ പുറത്തിറക്കി. ഔദ്യോഗികാവശ്യങ്ങൾ, ബിസിനസ്, കച്ചവടം, മെഡിക്കൽ, കോടതി തുടങ്ങി വിവിധാവശ്യങ്ങൾക്ക് എത്തുന്നവരെ ക്വാറന്റൈനിലാക്കുന്നത് പ്രായോഗിമല്ലാത്തതിനാലാണ് പുതിയ ഉത്തരവിറക്കിയത്. സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർ 14 ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ/ പെയ്ഡ് ക്വാറന്റൈനിൽ കഴിയണം.

കോവിഡ് 19 ജാഗ്രതാ പോർട്ടലിലൂടെ പ്രവേശന പാസ് എടുത്തവർക്ക് ഏഴു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനാണ് അനുമതി. വിവിധ പഠനാവശ്യങ്ങൾക്കും പരീക്ഷകൾക്കുമായി സംസ്ഥാനത്തെത്തുന്ന കുട്ടികൾക്ക് പരീക്ഷയുടെ മൂന്നു ദിവസം മുമ്പ് മുതലും പരീക്ഷ കഴിഞ്ഞുള്ള മൂന്നു ദിവസവും ഇവിടെ തങ്ങാൻ അനുമതിയുണ്ട്.

ഹ്രസ്വ സന്ദർശനത്തിനെത്തുന്നവർ ഏഴു ദിവസത്തിൽ കൂടുതൽ സംസ്ഥാനത്ത് തുടരുന്നില്ലെന്നും എട്ടാം ദിവസം മടങ്ങിയെന്നും അധികൃതർ ഉറപ്പാക്കണം. യാത്രയുടെ വിശദാംശവും എവിടെ താമസിക്കുമെന്ന വിവരവും ഇവിടെ ബന്ധപ്പെടാനുള്ള വ്യക്തിയുടെ ഫോൺ നമ്പറും നൽകിയിരിക്കണം. ഇതിലെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ കാരണം സഹിതം അത് മുൻകൂട്ടി അധികൃതരെ അറിയിക്കണം. വിശദാംശങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർമാരാണ് ഹ്രസ്വ സന്ദർശനത്തിന് അനുമതി നൽകേണ്ടത്. ഇവിടെ ബന്ധപ്പെടുന്ന വ്യക്തി, കമ്പനി, സ്ഥാപനം, സ്‌പോൺസർ എന്നിവർക്കും ഇത്തരത്തിൽ എത്തുന്ന വ്യക്തിയുടെ യാത്രയ്ക്ക് ഉത്തരവാദിത്തമുണ്ടാവും. കേരളത്തിലെത്തിയാൽ ഇവർ മറ്റൊരിടത്തും ഇറങ്ങാതെ വാഹനത്തിൽ നേരേ താമസസ്ഥലത്തേക്ക് പോകണം. അനുമതി ലഭിച്ചിരിക്കുന്ന സ്ഥലത്തു മാത്രമേ പോകാവൂ. ഇവിടത്തെ ആവശ്യവുമായി ബന്ധപ്പെട്ട ആളുകളെ മാത്രമേ കാണാവൂ. പൊതുസ്ഥലങ്ങളോ ആശുപത്രികളോ സന്ദർശിക്കരുത്. 60 വയസിനു മുകളിലുള്ളവർ, പത്തു വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരിൽ നിന്ന് അകന്നു നിൽക്കണം.

പരീക്ഷയ്ക്കും മറ്റ് പഠനാവശ്യങ്ങൾക്കുമായെത്തുന്ന വിദ്യാർത്ഥികൾ താമസസ്ഥലത്തു നിന്ന് നിർദ്ദിഷ്ട ആവശ്യങ്ങൾക്കല്ലാതെ പുറത്തുപോകരുത്. കേരളത്തിൽ കഴിയുന്ന ദിവസങ്ങളിൽ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ശാരീരികാകലം പാലിക്കുകയും കൈകൾ കഴുകുകയും മാസ്‌ക്ക് ധരിക്കുകയും വേണം. സാനിറ്റൈസറും ആവശ്യമായ മാസ്‌ക്കുകളും സന്ദർശകർ കരുതണം. റൂം സർവീസ്, ഓൺലൈൻ ഭക്ഷണം എന്നിവ പ്രയോജനപ്പെടുത്തണം. അധികൃതരിൽ നിന്ന് മുൻകൂർ അനുമതി ലഭിക്കാതെ കൂടുതൽ ദിവസം ഇവിടെ കഴിയരുത്.

ഏതെങ്കിലും തരത്തിലെ രോഗലക്ഷണം കണ്ടാൽ ഉടൻ ദിശയുടെ 1056 എന്ന നമ്പറിൽ ബന്ധപ്പെടണം. ആരോഗ്യ പ്രവർത്തകരുടെ അനുമതിയില്ലാതെ മുറിക്ക് പുറത്ത് വരരുത്. ചെറിയ തോതിലെങ്കിലും രോഗ ലക്ഷണം ഉണ്ടായാൽ കോവിഡ് ചികിത്‌സ കേന്ദ്രങ്ങളിലേക്ക് അവരെ മാറ്റി പരിശോധന ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കണം. കേരളത്തിൽ നിന്ന് മടങ്ങി 14 ദിവസത്തിനകം കോവിഡ് 19 സ്ഥിരീകരിച്ചാൽ അവർ ഉടൻ കൺട്രോൾ റൂമിൽ വിവരം അറിയിക്കണം.