എല്ലാ പ്രവാസികളെയും സ്വീകരിക്കും, മുൻകരുതലിന്റെ ഭാഗമായി കോവിഡ് പരിശോധന നടത്തണം - മുഖ്യമന്ത്രി

post

*പരിശോധന സുഗമമാക്കാൻ എംബസികൾ വഴി കേന്ദ്രം ക്രമീകരണങ്ങൾ ഒരുക്കണം

വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വരുന്നവരിൽ രോഗം ബാധിച്ചവരുണ്ടെങ്കിലും എല്ലാവരെയും നാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഇവർക്ക് ആവശ്യമായ ചികിത്സ നൽകും. അതേസമയം സമ്പർക്കത്തിലൂടെ രോഗം പകരുന്നത് പരമാവധി തടയാൻ സർക്കാർ ജാഗ്രത പുലർത്തും. ഇക്കാര്യത്തിൽ വേണ്ടത്ര മുൻകരുതൽ എടുത്തില്ലെങ്കിൽ രോഗവ്യാപനത്തോത് നിയന്ത്രണാതീതമാകും.

ഈ ജാഗ്രതയുടെയും മുൻകരുതലിന്റെയും ഭാഗമായാണ് വിദേശത്തുനിന്ന് വരുന്നവർക്ക് അവർ പുറപ്പെടുന്ന രാജ്യത്തുതന്നെ കോവിഡ് പരിശോധന നടത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. വിദേശത്തുള്ളവർ നാട്ടിലേക്ക് വരുമ്പോൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സംസ്ഥാന സർക്കാർ തുടക്കം മുതലേ ആവശ്യപ്പെടുന്നുണ്ട്.

കോവിഡ് ടെസ്റ്റ് നടത്തിയ ശേഷമാകണം പ്രവാസികൾ നാട്ടിലേക്ക് വരേണ്ടത് എന്ന് മെയ് അഞ്ചിന് കേന്ദ്രത്തിന് നൽകിയ കത്തിലും സംസ്ഥാനം ആവർത്തിച്ചിരുന്നു. വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.

ഈ മാസം ആദ്യം സ്പൈസ് ജെറ്റിന്റെ 300 ചാർട്ടേർഡ് ഫ്ളൈറ്റിന് കേരളം എൻഒസി നൽകിയിരുന്നു. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആകുന്നവരെയാണ് കൊണ്ടുവരിക എന്നാണ് അവർ അറിയിച്ചത്. ഇത് അവർ തന്നെ സംസ്ഥാന സർക്കാരിന് മുന്നിൽ വെച്ച നിബന്ധനയാണ്. ചില സംഘടനകൾ ചാർട്ടർ ഫ്ളൈറ്റിന് അനുമതി ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനം അതും നൽകി. അവരോടും സ്പൈസ്ജെറ്റ് ചെയ്യുന്നതുപോലെ കോവിഡ് പരിശോധന വേണമെന്ന് അറിയിച്ചാണ് അനുമതി നൽകിയത്. എല്ലാവർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. എല്ലാറ്റിനും ഒരേ മാനദണ്ഡമാകണം.

ചാർട്ടേർഡ് ഫ്ളൈറ്റുകളിൽ സ്പൈസ് ജെറ്റ് കമ്പനി ടെസ്റ്റുകൾ നടത്തിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് കമ്പനിയുടെ സിഎംഡി തന്നെ അറിയിച്ചിരുന്നു. ഇതിനകം ഇരുപതിലധികം വിമാനങ്ങൾ ടെസ്റ്റിംഗ് നടത്തിയ യാത്രക്കാരുമായാണ് വന്നത്. ജൂൺ 30നകം 100 വിമാനങ്ങൾ വരുന്നുണ്ടെന്നും ജൂൺ 20നു ശേഷം ഓരോ യാത്രക്കാർക്കും പ്രത്യേകമായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചിട്ടുണ്ട്.

യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് നടത്തുന്നതിന് പല രാജ്യങ്ങളിലും പ്രയാസം നേരിടുന്നതായി പ്രവാസികളും സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇങ്ങനെ പ്രയാസമുണ്ടെങ്കിൽ ആൻറിബോഡി ടെസ്റ്റ് നടത്താം. ആൻറി ബോഡി ടെസ്റ്റിന്റെ ഫലം പെട്ടെന്ന് ലഭിക്കും. കുറഞ്ഞ ചെലവുളള ട്രൂ നാറ്റ് എന്ന പരിശോധനാ സമ്പ്രദായം വ്യാപകമായിട്ടുണ്ട്.

രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്ന് സംസ്ഥാനം ആവശ്യമുന്നയിച്ചത് കേന്ദ്ര സർക്കാരിനോടാണ്.

പരിശോധന സുഗമമാക്കുന്നതിന് എംബസികൾ വഴി കേന്ദ്ര സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കിൽ അവരുമായി സാഹചര്യത്തിന്റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്രം ബന്ധപ്പെടണം. അങ്ങനെ വന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാക്കാൻ കഴിയും. ഇറ്റലിയിൽ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോൾ രാജ്യം അത് ചെയ്തിട്ടുണ്ട്. ചാർട്ടേർഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവർക്ക് പരിശോധന വേണമെന്നതാണ് സംസ്ഥാന നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഖത്തറിലെ അംബാസിഡർ നമ്മുടെ നിർദ്ദേശത്തോട് പ്രതികരിച്ചത് ഖത്തറിൽ പുറത്തിറങ്ങുന്ന എല്ലാവർക്കും എഹ്തെരാസ് എന്ന മൊബൈൽ ആപ്പ് നിർബന്ധമാണെന്നാണ്. അതിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ള ആളുകൾ കോവിഡ് നെഗറ്റീവ് ആയിരിക്കും. ഈ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കു മാത്രമേ എയർപോർട്ടുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പ്രവേശനമുള്ളു. നിലവിൽ ഖത്തറിൽ നിന്നും വരുന്നവർക്ക് ഈ നിബന്ധന തന്നെ മതിയാകും.

യുഎഇ എയർപോർട്ടുകളിൽ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് ഫലപ്രദമാണ്. അതു തന്നെ മറ്റു ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും ചെയ്യാൻ ബന്ധപ്പെട്ട വിമാന കമ്പനികൾ അതാത് രാജ്യത്തെ ഹെൽത്ത് അതോറിറ്റിയുമായി ചേർന്ന് ടെസ്റ്റ് ചെയ്യാൻ സൗകര്യമുണ്ടാക്കിയാൽ പ്രശ്നം ഉണ്ടാവില്ല. മറ്റു പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സൗകര്യം ഇല്ലാത്തതാണ് പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. അത് ഒരുക്കുന്നതിന് കേന്ദ്ര സർക്കാർ ഇടപെടണം.

സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികൾക്ക് സൗജന്യമായി ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം കേന്ദ്ര സർക്കാർ ഏർപ്പെടുത്തണം. യാത്ര ആരംഭിക്കുന്ന വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനക്ക് പ്രത്യേക സൗകര്യമുണ്ടാക്കണം.

കോവിഡ് ബാധിച്ചവരെ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പരിശോധന നടത്തണമെന്ന ആവശ്യത്തെ മറ്റുതരത്തിൽ വ്യാഖ്യാനിച്ച് സർക്കാർ പ്രവാസികൾക്കെതിരാണ് എന്ന് പ്രചരിപ്പിക്കാനുള്ള ദുരുപദിഷ്ടമായ നീക്കമാണ് നടക്കുന്നത്.

രോഗമുള്ളവരെയും ഇല്ലാത്തവരെയും വേറെ വേറെ നാട്ടിലെത്തിക്കണം എന്നതാണ് അന്നും ഇന്നും നാം പറയുന്നത്. അല്ലാതെ രോഗമുള്ളവർ അവിടെത്തന്നെ കഴിയട്ടെ എന്നല്ല.

വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്ളൈറ്റുകളിൽ ഇന്ത്യൻ എംബസി വഴിയാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നത്. അർഹരായവർക്ക് മുൻഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാൻ എംബസികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് അവരുടെ മുൻഗണന സൂചിപ്പിച്ച് എംബസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

യാത്രക്കാരുടെ ലിസ്റ്റിന് അവസാന രൂപമായാൽ വിമാനം പുറപ്പെടുന്നതിന് മൂന്നു ദിവസത്തെ ഇടവേളയെങ്കിലുമുണ്ടാകണം. പത്തുമണിക്കൂറിലേറെ യാത്ര വേണ്ടിവരുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ പലപ്പോഴും ഡൽഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടി വരുന്നുണ്ട്. ഇത്തരം ഫ്ളൈറ്റുകളിൽ കേരളത്തിലേക്കുള്ള യാത്രക്കാർ ധാരാളമാണ്. ഈ ഫ്ളൈറ്റുകൾ കേരളത്തിലെ ഏതെങ്കിലും വിമാനത്താവളത്തിലേക്ക് നീട്ടാൻ എയർലൈൻ കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകണം.

വിദേശത്തുനിന്ന് പുറപ്പെട്ട് ഡൽഹിയിലോ മുംബെയിലോ ബംഗളൂരുവിലോ ഇറങ്ങേണ്ടിവരുന്ന യാത്രക്കാർ അവിടെ തന്നെ ക്വാറൻറൈൻ ചെയ്യപ്പെടുകയാണ്. കേരളത്തിലെത്തുമ്പോൾ അവർ വീണ്ടും ക്വാറൻറൈനിൽ പോകണം. ഇത്തരമാളുകളുടെ ക്വാറൻറൈൻ കാര്യത്തിൽ പ്രത്യേക മാനദണ്ഡം രൂപീകരിക്കണം. ഫ്ളൈറ്റുകൾ കേരളത്തിലേക്ക് നീട്ടുന്നില്ലെങ്കിൽ, ആദ്യം എത്തിച്ചേരുന്ന സ്ഥലത്തുനിന്ന് അഞ്ചുദിവസത്തിനകം കേരളത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സ്വന്തം നാട്ടിലേക്ക് വരാനും ഇവിടെ ക്വാറൻറൈനിൽ പോകാനും അനുമതി നൽകണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

10 മണിക്കൂറിലധികം പറക്കേണ്ടിവരുന്ന ദൂരത്തു നിന്നാണെങ്കിൽ വലിയ വിമാനങ്ങൾ യാത്രക്ക് ഉപയോഗിക്കണം. എയർ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങൾ ഒരുക്കാൻ കഴിയുന്നില്ലെങ്കിൽ, മറ്റു കമ്പനികളിൽ നിന്ന് വിമാനം വാടകയ്ക്ക് എടുക്കുന്ന കാര്യം പരിഗണിക്കണം.

നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരിൽ ചെറിയ ശതമാനത്തിന് മാത്രമേ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള ഫ്ളൈറ്റിൽ വരാൻ കഴിയുന്നുള്ളു എന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ളൈറ്റിന്റെ ചാർജ് വന്ദേഭാരത് മിഷൻ ഫ്ളൈറ്റിൻറേതിന് സമാനമായി നിശ്ചയിക്കുന്നതിന് ആവശ്യമായ നിർദേശം കേന്ദ്ര സർക്കാർ നൽകണം. സംസ്ഥാനം തുടക്കം മുതൽ ഇത് ആവശ്യപ്പെടുന്നുണ്ട്.

കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്രസർക്കാർ അടിയന്തര സഹായം നൽകണം. ജോലി നഷ്ടപ്പെട്ടതോടെ ഇവർക്ക് ആ രാജ്യങ്ങളിൽ സാമൂഹ്യ സുരക്ഷയും നഷ്ടമായ സാഹചര്യമാണ്.

പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ഏർപ്പെടുത്തിയ സ്പെഷ്യൽ ഫ്ളൈറ്റുകൾ, തിരിച്ചു വിദേശത്തേക്ക് പോകുമ്പോൾ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യാത്രക്കാരെ എടുക്കാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നിലവിലുള്ള യാത്രാനിരക്ക് കുറയ്ക്കാൻ സാധിക്കും. തിരിച്ചുവരുന്ന പ്രവാസികൾക്ക് ഇതു വലിയ ആശ്വാസമാകും.

എംബസികൾ ടെസ്റ്റ് നടത്തണം എന്നതിന് ടെസ്റ്റിനായി എല്ലാവരും എംബസ്സികളിൽ ചെല്ലണം എന്നല്ല സാഹചര്യമില്ലാത്തവർക്ക് അതിനുള്ള സൗകര്യം ചെയ്യണം എന്നാണ്.

പുറത്തുനിന്ന് വരുന്നവരടക്കം ഇവിടെ ജീവിക്കുന്ന എല്ലാവർക്കും സുരക്ഷിതമായൊരിടം എന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.