കേരളത്തിൽ വ്യാഴാഴ്ച 97 പേർക്ക് കോവിഡ്; 89 പേർ രോഗമുക്തി നേടി

post

* ചികിത്സയിലുള്ളത് 1358 പേർ; പുതിയ ഹോട്ട് സ്‌പോട്ടില്ല

കേരളത്തിൽ വ്യാഴാഴ്ച 97 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 11 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 65 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-25, യു.എ.ഇ.-17, സൗദി അറേബ്യ-11, ഖത്തർ-7, കസാക്കിസ്ഥാൻ-3, ഒമാൻ-1, ബഹറിൻ-1) 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-12, ഡൽഹി-7, തമിഴ്‌നാട്-5, ഹരിയാന-2, ഗുജറാത്ത്-2, ഒറീസ-1) വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലം ജില്ലയിലെ 2 പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന എക്‌സൈസ് വകുപ്പ് ഡ്രൈവറായ കെ.പി. സുനിൽ (28) വ്യാഴാഴ്ച മരിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 89 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തൃശൂർ ജില്ലയിൽ നിന്നുള്ള 22 പേരുടെയും, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 11 പേരുടെ വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തിരുവനന്തപുരം (ഒരു കൊല്ലം സ്വദേശി) ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേരുടെയും, എറണാകുളം, (ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി) കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേരുടെ വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 3 പേരുടെയും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1358 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,413 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,231 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,25,264 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1967 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 190 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,26,839 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 3194 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 35,032 സാമ്പിളുകൾ ശേഖരിച്ചതിൽ 33,386 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,69,035 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

വ്യാഴാഴ്ച പുതിയ ഹോട്ട് സ്‌പോട്ടില്ല. അതേസമയം ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. തൃശൂർ ജില്ലയിലെ അടാട്ട്, വടക്കേക്കാട് എന്നിവയേയാണ് ഒഴിവാക്കിയത്. നിലവിൽ 108 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.