118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

post

* 96 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1380 പേർ

കേരളത്തിൽ 118 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 18 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 17 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 11 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 9 പേർക്കും, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 8 പേർക്ക് വീതവും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 6 പേർക്കും, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-35, യു.എ.ഇ-14, സൗദി അറേബ്യ-10, ഒമാൻ-3, റഷ്യ-2, ഖത്തർ-1, താജിക്കിസ്ഥാൻ-1, കസാക്കിസ്ഥാൻ-1) 45 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-16, ഡൽഹി-9, തമിഴ്നാട്-8, കർണാടക-5, ആസാം-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, തെലുങ്കാന-1) വന്നതാണ്. ആറ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൂന്ന് പേർക്കും കണ്ണൂർ, കോട്ടയം, വയനാട് ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 96 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 21 പേരുടെയും (ഒരു കാസർഗോഡ്), മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേരുടെയും (ഒരു പാലക്കാട്), കൊല്ലം, പാലക്കാട് (ഒരു മലപ്പുറം, ഒരു തൃശൂർ) ജില്ലകളിൽ നിന്നുള്ള 14 പേരുടെ വീതവും, തൃശൂർ ജില്ലയിൽ നിന്നുള്ള 12 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 7 പേരുടെയും (ഒരു തിരുവനന്തപുരം), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,509 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,32,569 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,30,655 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1914 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 4889 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,30,358 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3186 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 36,051 സാമ്പിളുകൾ ശേഖരിച്ചതിൽ 34,416 സാമ്പിളുകൾ നെഗറ്റീവ് ആയി. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ആകെ 1,73,729 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂർ, കാങ്കോൽ-ആലപ്പടമ്പ്, കീഴല്ലൂർ, മാടായി, രാമന്തളി, പടിയൂർ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ, മയ്യിൽ, പാട്യം എന്നിവയെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ 112 ഹോട്ട് സ്പോട്ടുകളാണുള്ളത്.