കേരളത്തിൽ 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

post

*60 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1620 പേർ

    കേരളത്തിൽ ചൊവ്വാഴ്ച 141 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 27 പേർക്ക് വീതവും, ആലപ്പുഴയിൽ നിന്നുള്ള 19 പേർക്കും, തൃശ്ശൂരിൽ നിന്നുള്ള 14 പേർക്കും, എറണാകുളത്ത് 13 പേർക്കും, മലപ്പുറത്തെ 11 പേർക്കും, കോട്ടയത്ത് 8 പേർക്കും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ആറ് പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവും വയനാട് നിന്നുള്ള രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    ഇതിൽ 79 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 52 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ്-40, സൗദി അറേബ്യ-14, യു.എ.ഇ.-9, ഖത്തർ-6, ഒമാൻ-5, ബഹറിൻ-3, കസാക്കിസ്ഥാൻ-1, നൈജീരിയ-1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നവർ. ഡൽഹി-16, തമിഴ്നാട്-14, മഹാരാഷ്ട്ര-9, പശ്ചിമബംഗാൾ-2, ഉത്തർപ്രദേശ്-2, കർണാടക-2, ഹരിയാന-2, ആന്ധ്രാപ്രദേശ്-2, മധ്യപ്രദേശ്-1, മേഘാലയ-1, ഹിമാചൽ പ്രദേശ്-1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.

    രോഗം സ്ഥിരീകരിച്ച് കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന വസന്ത് കുമാർ (68) മരണമടഞ്ഞു. ഇതോടെ രോഗം ബാധിച്ച് 22 പേർ മരണമടഞ്ഞു. 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറത്തെ 15 പേരുടെയും, കോട്ടയത്തെ 12 പേരുടെയും (ഒരു ഇടുക്കി), തൃശ്ശൂരിലെ 10 പേരുടെയും, എറണാകുളം (ഒരു ആലപ്പുഴ), പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ആറ് പേരുടെ വീതവും, കൊല്ലത്തെ നാലുപേരുടെയും, തിരുവനന്തപുരം (ഒരു എറണാകുളം, ഒരു മലപ്പുറം), വയനാട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേരുടെ വീതവും കണ്ണൂരിലെ ഒരാളുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. 1620 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,807 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,47,990 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2206 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 275 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 4473 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,92,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3661 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 39,518 സാമ്പിളുകൾ ശേഖരിച്ചതിൽ 38,551 സാമ്പിളുകൾ നെഗറ്റീവ് ആയി.

    കോട്ടയം ജില്ലയിലെ രാമപുരം (കണ്ടൈൻമെന്റ് സോൺ: വാർഡ് 8), മുതോലി (1), തലയാഴം (12), തൃക്കൊടിത്താനം (18), എറണാകുളം ജില്ലയിലെ നായരമ്പലം (2, 15), ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് (16), കാർത്തികപ്പള്ളി (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

    പാലക്കാട് ജില്ലയിലെ എട്ട് പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (കണ്ടൈൻമെന്റ് സോൺ: വാർഡ് 7), പാലക്കാട് മുൻസിപ്പാലിറ്റി (8, 13, 35), ഇലപ്പുള്ളി (7), മുണ്ടൂർ (4), പട്ടിത്തറ (9), പുതുശ്ശേരി (7) വടക്കാഞ്ചേരി (8), എരിമായൂർ (കുനിശേരി) (8, 9) എന്നിവയേയാണ് ഒഴിവാക്കിയത്. നിലവിൽ 111 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.