സാമ്പിൾ പരിശോധന വർധിപ്പിക്കും - മുഖ്യമന്ത്രി

post

സംസ്ഥാനത്ത് ഇതുവരെ റൂട്ടീൻ സാമ്പിൾ, ഓഖ്മെൻറഡ്, സെൻറിനൽ, പൂൾഡ് സെൻറിനൽ, സി ബി നാറ്റ്, ട്രൂനാറ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 1.92 ലക്ഷം സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിശോധനാ തോത് വർധിപ്പിക്കണമെന്നാണ് ആലോചിക്കുന്നത്. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കും. രോഗലക്ഷണമില്ലാത്തവരെ അടക്കം പരിശോധിച്ച് വൈറസ് വ്യാപനം തടയുകയാണ് ലക്ഷ്യം.

കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധനയ്ക്ക് കൂടുതൽ ആളുകളെ നിയോഗിക്കും. സീനിയറായ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർക്ക് വിമാനത്താവളങ്ങളിൽ ഈ ക്രമീകരണത്തിന്റെ ഏകോപന ചുമതല നൽകും.

തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളിൽ കർക്കശമായ നിയന്ത്രണ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്നുപ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ എണ്ണം കൂടുതലായതുകൊണ്ട് നിരത്തുകളിൽ വലിയ തിരക്കുണ്ട്.

മാർക്കറ്റുകളിലും മാളുകളിലും സാധാരണപോലെ ആൾക്കൂട്ടുമുണ്ടാകുന്നു. നഗരത്തിൽ ശക്തമായ നിയന്ത്രണ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓഫീസുകളിലെ പൊതുജന സന്ദർശനങ്ങൾ ഒഴിവാക്കണം. ഇത് വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടേറിയറ്റ് വരെ ബാധകമാണ്. രോഗം ബാധിക്കാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണ്ടത് സ്വന്തം ഭാഗത്തുനിന്നു തന്നെയാണ്. ഓരോരുത്തരും അവരവരുടെ സംരക്ഷകരാകണം. പ്രതിരോധമാണ് പ്രധാനം. ബ്രേക്ക് ദി ചെയിൻ എന്നതിന് നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല, രോഗവ്യാപനത്തിന്റെ ചങ്ങലക്കണ്ണികളാണ് പൊട്ടിക്കുകയെന്നതാണ്.

ആരോഗ്യ പ്രവർത്തകരുടെ ക്ഷാമം ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കും. അവസാനവർഷ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കൽ പോസ്റ്റിങ് കൊടുക്കും.

ലോക്ക്ഡൗണിൽ ഇളവുവരുത്തിയപ്പോൾ ബ്യൂട്ടി പാർലറുകൾ തുറന്നെങ്കിലും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പല സ്ഥാപനങ്ങളിലും പാലിക്കുന്നില്ല എന്ന റിപ്പോർട്ടുണ്ട്. പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകും. ഇളവ് തുടരണോ എന്ന് ആലോചിക്കേണ്ടിവരും.

ഇത് എല്ലാ മേഖലകളിലും ബാധകമാണ്. ലോക്ക്ഡൗണിൽ ഇളവ് നൽകുക എന്നതിന് രോഗം നാടുവിട്ടുപോയി എന്നല്ല അർത്ഥം. ബസുകളിലെയും മറ്റു വാഹനങ്ങളിലെയും ശാരീരിക അകലം പാലിക്കാതെയുള്ള യാത്രയ്ക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.