പാലക്കാട് മെഡിക്കല്‍ കോളേജിലെ ലാബിന് ഐ.സി.എം.ആര്‍. അംഗീകാരം

post

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ് പരിശോധനയ്ക്കുള്ള ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടെ 15 സര്‍ക്കാര്‍ ലാബുകളിലും ആറ് സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 21 സ്ഥലങ്ങളിലാണ് കോവിഡ്-19 പരിശോധിക്കാനുള്ള സംവിധാനങ്ങളുള്ളത്. നാല് മാസത്തിനുള്ളിലാണ് ഈ 21 ലാബുകള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിച്ചത്. ഇതിനായി റിയല്‍ ടൈം പി.സി.ആര്‍. മെഷീനുകളും അധികമായി ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ 100 പരിശോധനകള്‍ മാത്രം നടത്താന്‍ കഴിഞ്ഞ ലാബുകളില്‍ പരിശോധനകള്‍ ഇരട്ടിയിലധികമാക്കാന്‍ സാധിച്ചു. പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു. എല്ലാ ലാബുകളിലും കൂടി ദിനം പ്രതി 5,000ത്തോളം പരിശോധനകള്‍ നടത്താന്‍ സജ്ജമാക്കുകയും ചെയ്തതായി മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ എന്‍.ഐ.വി., കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി, മഞ്ചേരി മെഡിക്കല്‍ കോളേജ്, എറണാകുളം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കോട്ടയം മെഡിക്കല്‍ കോളേജ്, പാലക്കാട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുള്ളത്.