1056: വിദ്യാർഥികൾക്ക് മാനസിക സമ്മർദ്ദം കുറയ്ക്കാൻ 'ദിശ'യിൽ വിളിക്കാം

post

വിദ്യാർഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ മാനസിക-സാമൂഹ്യ ആരോഗ്യപദ്ധതിയുമായി സർക്കാർ. ലോക്ഡൗൺ, പഠന സംബന്ധ മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ദിശാ നമ്പറായ 1056 ലും ജില്ലാ മാനസിക ആരോഗ്യ പദ്ധതി കേന്ദ്രങ്ങളിലും വിളിക്കാമെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷാഫലങ്ങൾ ഉടൻ വരാനിരിക്കുന്ന സാഹചര്യത്തിൽ മാനസിക ബുദ്ധിമുട്ടുകളും വിഷാദവും ഉത്കണ്ഠയുമുള്ളവർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് മന്ത്രി അഭ്യർഥിച്ചു. ഇക്കാര്യത്തിൽ രക്ഷിതാക്കളും ശ്രദ്ധപുലർത്തണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 'ഒറ്റക്കല്ല, ഒപ്പമുണ്ട്' കാമ്പയിന്റെ ഭാഗമായി വിവിധ മേഖലകളിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നുണ്ട്. ആരോഗ്യവകുപ്പും വനിതാ-ശിശു വികസന വകപ്പും വിവിധ എൻ.ജി.ഒകളുമായി സഹകരിച്ച് കൗൺസിലർമാരെ ഒരുമിപ്പിച്ച് മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള നടപടികളെടുക്കുന്നുണ്ട്.

കോവിഡ് കാലത്ത് ജനുവരി മുതൽ അഞ്ചുലക്ഷത്തിലേറെപ്പേർക്ക് കൗൺസിലിംഗ് നൽകിയിട്ടുണ്ട്. ക്വാറൻൻൈറിൽ പോകുന്നവരെ അങ്ങോട്ടുവിളിച്ച് ആത്മവിശ്വാസം പകരുകയും ആവശ്യങ്ങൾ ചോദിച്ചുമനസിലാക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ മാനസിക സംഘർഷങ്ങൾ അഭിമുഖീകരിക്കാൻ താഴെത്തട്ടിൽ അങ്കണവാടി, ആശാ വർക്കർമാരുടെ സേവനം ഉപയോഗപ്പെടുത്തും. ഇതുസംബന്ധിച്ച് ഒരു ചെക്ക്ലിസ്റ്റ് തയാറാക്കി അവരുടെ പ്രവർത്തനപരിധിയിലെ മാനസിക പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളെ കണ്ടെത്തി ആവശ്യാനുസരണം സഹായത്തിനും കൗൺസിലിംഗിനും തുടർനടപടി സ്വീകരിക്കും. സ്‌കൂളുകളിലെ കൗൺസലർമാരുടെ സേവനവും ഉപയോഗപ്പെടുത്തും.

ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതികൾക്ക് ഹെൽപ്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാനതലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശാ ഹെൽപ്പ്ലൈനിൽ (1056) തന്നെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം. ഇവിടെനിന്ന് അതത് ജില്ലാ ഹെൽപ്പ്ലൈനിലേക്ക് കണക്ട് ചെയ്യാൻ സൗകര്യമൊരുക്കും.

ലോക്ഡൗൺ കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നം മുതിർന്നവരിൽ നിന്ന് വിഭിന്നമാണ്. ഈ വിഷയം രക്ഷിതാക്കളും പൊതുസമൂഹവും ഗൗരവമായി ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇതൊരു സാമൂഹ്യ വിഷയമായി കണ്ട് സൈക്കളോജിക്കൽ ഫസ്റ്റ് എയ്ഡ് നൽകാൻ നമുക്കാവണം.

എല്ലാ മെഡിക്കൽ കോളേജുകളിലും ആത്മഹത്യാ പ്രതിരോധ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസ് ക്ലിനിക്കുകൾ വഴിയും അനേകർക്ക് മാനസിക പ്രയാസങ്ങൾക്കും വിഷാദത്തിനും കൗൺസിലിംഗും തുടർസഹായവും നൽകുന്നുണ്ട്.

മാധ്യമങ്ങളും ആത്മഹത്യാ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മിതത്വം പാലിക്കുകയും വിശദാംശങ്ങൾ ഒഴിവാക്കുകയും വേണം.

വിദ്യാർഥികളുടെ ആത്മഹത്യകളുടെ കാരണങ്ങൾ പരിശോധിച്ച് ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ പഠനം നടത്തുമെന്നും ഇതിനായി വനിതാ-ശിശു വികസന വകുപ്പ് നേതൃത്വം നൽകുമെന്നും മന്ത്രി പറഞ്ഞു. യൂനിസെഫുമായി ചേർന്നുള്ള പഠനങ്ങളും നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ: ടി.വി. അനിൽകുമാർ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു.

വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, മെൻറൽ ഹെൽത്ത് പ്രോഗ്രാം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ: പി.എസ്. കിരൺ എന്നിവരും സംബന്ധിച്ചു.