അതിജീവനത്തിന്റെ പാതകൾ കണ്ടെത്തണം - സ്പീക്കർ

post

കോവിഡ് കരുതലും അനുഭവവും വെബിനാർ സംഘടിപ്പിച്ചു

കോവിഡ് 19 സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അതിജീവനത്തിന്റെ പുതിയ പാതകൾ കണ്ടെത്തണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാമൂഹിക ജീവിതത്തിൽ ഡിജിറ്റൽ ലോകത്തിന്റെ സാധ്യതകൾ സാധാരണക്കാർക്കു കൂടി ലഭ്യമാക്കാൻ ജനപ്രതിനിധികൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ സമുച്ചയത്തിൽ കോവിഡ് കരുതലും അനുഭവവും എന്ന വിഷയത്തിൽ നിയമസഭാ സാമാജികർക്കായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ജനാധിപത്യം സ്ഥാപിക്കാനാവശ്യമായ സാഹചര്യത്തിലാണ് ഇന്ന് സമൂഹം. അധ്യയനം, യോഗങ്ങൾ എന്നിവ മാത്രമല്ല സേവന മേഖലകളിലും കൂടുതൽ അവസരങ്ങൾ ഉണ്ട്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ വിഭജനത്തിന് അവസരം നൽകാതെ ഏവർക്കും സാങ്കേതിക വിദ്യ ലഭ്യമാക്കണം.

കേരളത്തിലെ സംഘടനാ സാന്ദ്രതയുടെ ശക്തി കൊണ്ടും കക്ഷിരാഷ്ട്രീയത്തിനതീതമായി ഏവരും പ്രവർത്തിച്ചതു കൊണ്ടും  മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് ലോക്ഡൗണിൽ  ഭക്ഷണം നൽകാനായി. സാമൂഹിക അകലമല്ല മറിച്ച് ശാരീരിക അകലം പാലിച്ച് സാമൂഹിക ഒരുമ കൈവരിക്കണം. സർക്കാരിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിലും എം.എൽ.എമാർ നിസ്തുല പങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. മുൻകൂട്ടിയുള്ള തയ്യാറെടുപ്പും കരുതലും കോവിഡ് സങ്കീർണ്ണമാകുന്നതിൽ നിന്ന് കേരളത്തെ സഹായിച്ചതായി മന്ത്രി പറഞ്ഞു. മരണനിരക്കും രോഗവ്യാപനവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്  ആരോഗ്യ വകുപ്പ് തുടക്കം മുതൽ പ്രവർത്തിച്ചത്. കോവിഡ് 19 വ്യാപനത്തിൽ നിന്നും സംസ്ഥാനത്തെ രക്ഷപ്പെടുത്തിയത് ഈ നടപടികളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കർ വി.ശശി എന്നിവർ വെബിനാറിൽ പങ്കെടുത്തു.

കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് തുടക്കം മുതൽ സ്വീകരിച്ച പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ അവതരണം നടത്തി. എം.എൽ.എ.മാർ വീഡിയോ കോൺഫറൻസിംഗിലൂടെ വെബിനാറിൽ പങ്കു ചേർന്നു. ഓരോ മണ്ഡലത്തിലെയും പ്രവർത്തനങ്ങളും നിലവിൽ നേരിടുന്ന പ്രശ്നങ്ങളും ഓരോരുത്തരും വിശദീകരിച്ചു.

നാഷണൽ ഹെൽത്ത് മിഷൻ സറ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ, നിയമസഭ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, ഡെപ്യൂട്ടി സെക്രട്ടറി വി.ജി. റിജു,  ഡോ. ബി.ഇക്ബാൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത, മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. എ. സന്തോഷ് കുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.