ബസ് നിരക്ക് പരിഷ്‌കരിച്ചു, മിനിമം നിരക്കില്‍ മാറ്റമില്ല

post

വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവില്ല

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് കോവിഡ് കാലത്തേക്ക് ബസ് നിരക്കില്‍ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു. മിനിമം ചാര്‍ജ് കൂട്ടിയിട്ടില്ല. എട്ടൂരൂപ മിനിമം ചാര്‍ജായി തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചു കിലോമീറ്റര്‍ എന്നത് രണ്ടര കിലോമീറ്ററായി കുറച്ചിട്ടുണ്ട്.കിലോമീറ്റര്‍ ചാര്‍ജ് നിലവിലുള്ള 70 പൈസ എന്നത് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നിരക്കായ 90 പൈസ എന്നത് അംഗീകരിച്ചു.

കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസിനും ഇതേ നിരക്കാണ്. കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്ക് നിലവിലെ നിരക്കില്‍നിന്നും മിനിമം ചാര്‍ജും കിലോമീറ്റര്‍ ചാര്‍ജും 25 ശതമാനം വീതം വര്‍ധനവ് വരുത്തും.കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ക്ക് അധികം യാത്ര ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മാറ്റുന്നില്ല. നിലവിലുള്ള ചാര്‍ജ് തന്നെ തുടരുമെന്നും മന്ത്രി അറിയിച്ചു.

ഓര്‍ഡിനറി സര്‍വീസിനുള്ള പുതിയ നിരക്കുകള്‍ കിലോമീറ്റര്‍, നിലവിലെ നിരക്ക്, ബ്രാക്കറ്റില്‍ പുതുക്കിയ നിരക്ക് എന്ന ക്രമത്തില്‍ ചുവടെ:2.5 കിലോമീറ്റര്‍ 8 (8), 5 കിലോമീറ്റര്‍ 8 (10), 7.5 കിലോമീറ്റര്‍ 10 (13), 10 കിലോമീറ്റര്‍ 12 (15), 12.5 കിലോമീറ്റര്‍ 13 (17), 15 കിലോമീറ്റര്‍ 15 (19), 17.5 കിലോമീറ്റര്‍ 17 (22), 20 കിലോമീറ്റര്‍ 19 (24), 22.5 കിലോമീറ്റര്‍ 20 (26), 25 കിലോമീറ്റര്‍ 22 (28), 27.5 കിലോമീറ്റര്‍ 24 (31), 30 കിലോമീറ്റര്‍ 26 (33), 32.5 കിലോമീറ്റര്‍ 27 (35), 35 കിലോമീറ്റര്‍ 29 (37), 37.5 കിലോമീറ്റര്‍ 31 (40), 40 കിലോമീറ്റര്‍ 33 (42).

നോട്ടിഫിക്കേഷന്‍ പുറപ്പെടുന്ന മുറയ്ക്ക് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.